Friday, 18 March 2011

From the Criminologist's Corner-58

From the Criminologist’s Corner-58

കാലം മാറുന്നതനുസ്സരിച്ച്....

ഇന്നലെ വരെ,അതിക്രൂരമായ ശൈത്യം അനുഭവപ്പെട്ട അര്‍ക്കന്‍സായില്‍ ഇന്ന് മുതല്‍ നല്ല ചൂടായി തുടങ്ങി.അധികം ചൂട്‌ അനുഭവപ്പെടുന്ന വെയില്‍. മൈലുകളോളം നീളത്തില്‍ കിടക്കുന്ന മൈതാനത്ത് ഇന്നലെ ഞാന്‍ കണ്ട കന്നുകാലികള്‍ ഇന്നും ഈ വെയിലത്ത്‌ മേയുന്നു.

ഇന്നലെ അവകളെ കണ്ടപ്പോള്‍ എനിക്ക് തോന്നി:”ഈശ്വരാ, ഇവര്‍ക്ക് ഈ കൊടും തണുപ്പ് അതിജീവിക്കാനുള്ള കഴിവ്‌ ഉണ്ടല്ലോ” എന്ന്. ഇന്ന് എനിക്ക് തോന്നുന്നു:”ഇവര്‍ക്ക്‌ ഈ കൊടും വെയില്‍ കൊള്ളാനുള്ള കഴിവ്‌ ഉണ്ടല്ലോ” എന്ന്. പ്രകൃതി നല്‍കിയ വരദാനം! മനുഷ്യരോ? ഇന്നലെവരെ രണ്ടും മൂന്നും, ചൂട് തരുന്ന, വസ്ത്രവും ജാക്കറ്റും ഇട്ട് നടന്നവര്‍ ഇന്ന് അവയൊന്നും ഇല്ലാതെ വെറും T-shirt ഉം മറ്റും ധരിച്ച് ചിരിച്ച് നടന്നുപോകുന്നു. തണുപ്പില്‍ ഞാന്‍ അന്ന് കണ്ട ആ കുരുവികളെ ഇപ്പോള്‍ കാണാന്‍ ഇല്ല.

എന്‍റെ കുട്ടിക്കാലത്ത്‌ അമ്മ വളര്‍ത്തിയിരുന്ന കോഴികളെ കട്ടുകൊണ്ടുപോയിരുന്ന കള്ളന്മാരെ ഞങ്ങള്‍ക്ക്‌ ഭയമായിരുന്നു. തലയില്‍ മുണ്ടിട്ടുമൂടി വന്നിരുന്ന അവര്‍ പിന്നീട് ആട് കള്ളന്മാരായി. അവരെല്ലാം മണ്‍മറിഞ്ഞ് പോയപ്പോള്‍ അവരുടെ ഇളം തലമുറക്കാര്‍ കോഴി,തേങ്ങാ, കായക്കുല,ആട് എന്നിവയെ ഉപേക്ഷിച്ച് കാര്‍ മോഷ്ടാക്കള്‍ ആയി മാറി. പാലില്‍ വെള്ളം ചേര്‍ത്ത് പറ്റിച്ചിരുന്നവര്‍ ഇന്ന് പരസ്യത്തിലൂടേയും പണ്ടം പണ യത്തിലൂടേയും മനുഷ്യരെ പറ്റിക്കുന്നവര്‍ ആയി മാറി. വരംബ്‌ കിളച്ച് കിളച്ച് അന്ന്യന്‍റെ കൃഷി ഭൂമി അല്പ്പാല്‍പ്പം ചുരണ്ടിയെടുത്ത്തവര്‍ ഇവിടെ വന്‍ റിസോര്‍ട്ട് പണിയാനും മറ്റുമായി ഭൂമി കൈയേറാന്‍ തുടങ്ങി.അങ്ങനെ കൈയേറ്റക്കാരും കുടിയേറ്റക്കാരും ഉണ്ടായി. കൊയ്ത്തുകാലത്ത്‌ പതമ്പ് അളക്കുമ്പോള്‍ പതിരുകൂടി ചേര്‍ത്തിരുന്നവര്‍ ഇന്ന് മദ്യത്തില്‍ മായം ചേര്‍ത്തും ഭക്ഷണപദാര്‍ത്തങ്ങളില്‍ വിഷം ചേര്‍ത്തും പണക്കാരാവുന്നു.

അയല്പക്കക്കാരന്‍റെ തേങ്ങാ മോഷ്ട്ടിചിരുന്നവര്‍ മണല്‍ മാഫിയാകള്‍ ആയി മാറി. വല്ലപ്പോഴും വനത്തില്‍ പോയി വെട്ടുന്ന തടി തല ചുമടായി കൊണ്ടുവന്ന് രഹസ്യമായി വിറ്റ്‌ പണമാക്കിയിരുന്നവര്‍ ഇന്ന് ലോറികളിലും മറ്റും തടി കടത്തുന്ന വന്‍ കട്ടുകള്ളന്മാരായി-മുതലാളിമാരായി. പെണ്‍കുട്ടികളെ ദുഷ്ടലാക്കോടെ നോക്കുന്നത്പോലും പാപമാണെന്ന് കരുതിയിരുന്നവര്‍ ഇന്ന് പെണ്‍വാണിഭക്കാരായി മാറിയിരിക്കുന്നു.കുളക്കടവിലും രാത്രിയുടെ മറവിലും നഗ്നത കണ്ട് ആസ്വദിച്ചിരുന്ന മാനസീക രോഗികള്‍ ഇന്ന് നീലചിത്രവും ഒളിക്യാമറകളും മൊബൈല്‍ നഗ്നതാ പ്രദര്ശനവുമെല്ലാമുള്ള മാന്യന്മാര്‍ ആയിരിക്കുന്നു. വ്യഭിചാരകുറ്റം ഇന്ന് ലൈംഗീക തൊഴിലായി. അതിന്‍റെ പല രൂപങ്ങള്‍ പല നിറങ്ങളില്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു.

വടിക്ക് തല്ലിയും കത്തിക്ക്‌ കുത്തിയും കൊലചെയ്തിരുന്നവര്‍ ഇന്ന് വാഹനം കയറ്റിയും ബോംബുകള്‍ പൊട്ടിച്ചും മനുഷ്യരെ വകവരുത്തുന്നു. അപൂര്‍വമായി നടന്നിരുന്ന ആത്മഹത്യകള്‍ ഇന്ന് ആചാരമായി മാറി മഹത്ത്വീകരിക്കപ്പെടുന്നു. കുഴല്‍ പണവും ഹാവാല പണവും കമ്മീഷന്‍ പണവും നോട്ടിരട്ടിപ്പും കള്ളപ്പണവും കള്ളനോട്ടടിയും അന്നുണ്ടായിരുന്നില്ല. ഓലയില്‍ എഴുതി പഠിച്ചിരുന്ന കുഞ്ഞുങ്ങള്‍ പഠിച്ച് പഠിച്ച് വന്നപ്പോള്‍ വ്യാജഡിഗ്രീകളും വ്യാജഡിപ്ലോമകളും വിപണിയില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന സാധനങ്ങള്‍ ആയി മാറിക്കഴിഞ്ഞിരിക്കുന്നു.

ഒരു ഗ്രാമത്തില്‍ നിന്നും അടുത്ത ഗ്രാമത്തിലേക്ക്‌ പോകാന്‍ വരെ ഭയപ്പെട്ടിരുന്നവര്‍ ഇന്ന് ലോകം മുഴുവന്‍ പോയി ജീവിക്കുന്നു. അവരിലും തട്ടിപ്പും വെട്ടിപ്പും പറ്റിപ്പും നടത്തുന്നവര്‍ ഏറെ. രാഷ്ട്രീയ-മത മേഖലകളില്‍ വന്നുചേര്‍ന്ന കുറ്റകൃത്യങ്ങള്‍ക്ക് കൈയും കണക്കുമില്ല. ഉടുതുണിയും പണിയായുധവുമായി രാഷ്ട്രീയത്തില്‍ ഇറങ്ങിയവര്‍ ഭൂമിയിലെ രാജാക്കന്മാരായി മാറിയിരിക്കുന്നു. നോയമ്പ് നോക്കിയും വ്ര്യതം അനുഷ്ട്ടിച്ചും ജീവിച്ചിരുന്നവര്‍ ഇന്ന് ആള്‍ദൈവങ്ങളും ദൈവീക വ്യക്തിത്ത്വങ്ങളുമായി മാറിയിരിക്കുന്നു. തീവ്രവാദം,ഉഗ്രവാദം,മൌലീകവാദം,ഭ്രാന്തന്‍വാദം അന്നുണ്ടായിരുന്നില്ല.തെരിവ്‌ഗുണ്ടകള്‍ കത്തിയും കൊണ്ട് നടന്നിരുന്നു. പക്ഷെ, ഇന്ന് ഗുണ്ടാ സംഘങ്ങളും വാടകഗുണ്ടാകളും പെരുകിയിരിക്കുന്നു.അവരുടെ നെറ്റ്‌വര്‍ക്ക് നിലവില്‍ വന്നിരിക്കുന്നു. ബന്ദും ഹര്‍ത്താലും അന്ന് ഇല്ലായിരുന്നു. റോഡ്‌ ഉപരോധവും രാഷ്ട്രീയ-വര്‍ഗീയ സംഘട്ടനങ്ങളും കേട്ടുകേള്‍വിപോലുംമില്ലാതിരുന്നഒരു കാലഘട്ടത്തില്‍ നിന്നും ഏതാണ്ട് എല്ലാ ദിവസ്സവും അവയുണ്ട് എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങി വഷളായി ഇരിക്കുന്നു. വാഹനാപകടങ്ങള്‍ തീരെ ഇല്ലായിരുന്നു. വിവാഹമോചനവും സ്ത്രീപീഡനവും ബാലപീഡനവും അവര്ക്കറിയില്ലായിരുന്നു..

മാറി മാറി വന്ന കാലാവസ്ഥയില്‍ ഇവിടെ മ്രഗങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ പോലെ കേരളത്തിലെ കുറ്റകൃത്യമേഖലകളില്‍ ഉണ്ടായ മാറ്റങ്ങളിലേക്ക് ഒന്ന് എത്തിനോക്കിയെന്ന് മാത്രം. ആഴത്തിലേക്ക് പോയാല്‍ ആരേയും അമ്പരിപ്പിക്കുന്നതായിരിക്കും യഥാര്‍ത്ഥ ചിത്രങ്ങള്‍!

No comments :

Post a Comment